തലശേരി: സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കൈയേറ്റശ്രമം നടത്തുകയും പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത കേസിൽ മൂന്നു സിപിഎം പ്രവർത്തകർക്കു തടവും പിഴയും.
കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ആമ്പിലാട്ടെ സങ്കീർത്തനത്തിൽ പി. ബാബു (49), മാങ്ങാട്ടിടത്തെ കലശപറമ്പത്ത് കെ. പദ്മനാഭൻ (57), കൈതേരിയിലെ കെ. നിജിൽ (42) എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചരവർഷം തടവിനും 25000 രൂപ വീതം പിഴ അടയ്ക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2015 നവംബർ 15ന് രാത്രി ഒമ്പതരയോടെ മാങ്ങാട്ടിടം കിണറ്റിന്റവിടയാണ് കേസിനാസ്പദമായ സംഭവം. സിഐ പ്രേം സദനും സംഘവും സ്ഥലത്തെത്തിയപ്പോൾ ആയുധങ്ങളുമായി സംഘടിച്ച് നിൽക്കുന്ന പ്രവർത്തകർ പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച് പോലീസ് ജീപ്പിനു നേരേ അതിക്രമം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി.എസ്. ജയശ്രീയാണ് ഹാജരായത്. അന്നത്തെ തലശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയും റിട്ട. എസിപിയുമായ ടി.കെ. രത്നകുമാറാണു കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.